Thursday, December 8, 2022

installation

  ചെറുപ്പത്തിലേ കേട്ടുവരുന്നതാണ് "സ്വർഗം ആകാശത്തിലും, മനുഷ്യർ ഭൂമിയിലും, നരകം                 മണ്ണിലടിയിലുമാണെന്ന്". ഇരുണ്ട രാത്രികളിൽ ആകാശത്തിൽ തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിൽ പലപ്പോഴും ഞാൻ ആ കാലങ്ങളിൽ സ്വർഗത്തെ കാണാൻ നോക്കിയിരുന്നിട്ടുണ്ട്. അങ്ങിനെയാണ് ഞാനാദ്യമായി ഫിസിക്സിനെയും പ്രപഞ്ച ശാസ്ത്രത്തെയും സ്നേഹിക്കാൻ തുടങ്ങിയതും. അതിലേറ്റവും ഇഷ്ടപെട്ടത് ഹൈസെൻബെർഗിന്റെ അനിശ്ചിതത്തിന്റെ തത്വവും (uncertainty principle), മാക്സ് ബോർണിന്റെ അനിശ്ചിതത്തിന്റെ തത്വവും (ഇൻഡിറ്റർമിനിറ്റി) യും ആണ്. ഈ രണ്ടു തത്വങ്ങളും അളവുകോലുകളെകുറിച്ചാണ് പറയുന്നത്.

അല്ലെങ്കിൽ നമ്മൾ പഠിച്ചു പരിചയിച്ച അളവുകോലുകളുടെ പരിമിതികളെക്കുറിച്ചാണ് പറയുന്നത്. നമുക്കറിയുന്നവരെയെല്ലാം ഒരേ അളവുകോല് കൊണ്ടളന്നാൽ എല്ലാവരും അപാകതയുള്ളവരാകുന്നതുപോലെ, പ്രപഞ്ചത്തിലെല്ലാം ഒരേ അളവുകോലുകൊണ്ടളന്നാൽ റീഡിങ് തെറ്റും എന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ രണ്ടു തത്വങ്ങളും. പ്രശ്നം അളവിനെയും അളവുകോലിനെക്കുറിച്ചുമുള്ള നമ്മുടെ വീക്ഷണ കോണിന്റെതാണെന്നു (പെർസ്പെക്റ്റീവ്) പ്രഖ്യാപിച്ച ഈ തത്വങ്ങൾ, പ്രഖ്യാപിച്ചു നൂറിലധികം വര്ഷങ്ങൾക്ക് ശേഷവും ഇന്നും അധികമൊന്നും ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കുന്നുണ്ട്. കൂടാതെ വീക്ഷണകോണുകൾ (perspectives) മാറ്റിയാൽ പ്രപഞ്ചം തന്നെ മാറിമറയുമെന്ന സത്യവും അല്ലെങ്കിൽ വീക്ഷണകോണുകളാണ് പ്രപഞ്ചങ്ങൾ സൃഷ്ടിക്കുന്നതെന്ന യാഥാർഥ്യം ലോകം ഇന്ന് അംഗീകരിക്കുന്നു. 1911 ൽ വന്ന ക്വാണ്ട തിയറിയുടെ അരികുപിടിച്ചു വന്ന മോഡേൺ ആര്ട്ട് ആണ് ശാസ്ത്രത്തേക്കാൾ ഈ തത്വത്തെ ഏറ്റവും തന്മയത്വത്തോടെ ലോകത്തവതരിപ്പിച്ചത്. ക്യൂബിസവും, സർ റീലിസവും, ദാദായിസവും തൊട്ടു തുടങ്ങി പോസ്റ്റ് ഹ്യൂമനിസത്തിലെത്തി നിൽക്കുന്ന കലയിലെ കലാകാരന്മാരാണ് പെർസ്പെക്റ്റീവ് ആണ് കലയെന്ന യാഥാർഥ്യം എന്ന് മാലോകരെ ഏറ്റവും ലളിതമായി പഠിപ്പിച്ചത്.

കഴിഞ്ഞവർഷം ഞാൻ പഠിപ്പിക്കുന്ന കോളേജിന്റെ ഇരുപത്തഞ്ചാം വാര്ഷികത്തിനോടനുബന്ധിച്ചു നടക്കപെട്ട ആഘോഷത്തിൽ എനിക്കൊരവസരം തന്നപ്പോൾ മനസ്സിൽ ആദ്യം വന്നത് ഹൈസെൻബെർഗിന്റെ പേരായിരുന്നു. കല ഫെസ്റിവലിലൂടെ പഠിപ്പിക്കുക എന്ന പാഠ്യ പദ്ധതിയായി "interim" എന്നൊരു ഫെസ്റ്റിവൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാകാരന്മാരെ കൊണ്ടുവന്നു മീന വാരിയുടെ നേതൃത്വത്തിൽ സൃഷ്ടിയിൽ നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കഴിഞ്ഞ വർഷമായിരുന്നു ആദ്യമായി എന്നെ ഉൾപ്പെടുത്തിയത്. ചെറുപ്പത്തിൽ ആകാശത്തിൽ സ്വർഗം തേടിയിരുന്ന ഞാൻ കണ്ടിരുന്നത് കടലായൊഴുകുന്ന മേഘങ്ങളെയായിരുന്നു. അതിലൊഴുകേണ്ട മത്സ്യങ്ങളെ ആയിരുന്നു. മുകളിലും കടൽ, താഴെയും കടൽ, ഇടയിൽ മനുഷ്യൻ. അങ്ങിനെ കടലിൽ നിന്നും കടലിലേക്കുദിച്ചുയരുന്ന ചന്ദ്രനെ ഓർത്തു അറുപതു വിദ്യാർത്ഥികളും, കാർത്തിക് ഘോഷ് എന്ന പ്രോഡക്റ്റ് ഡിസൈനേരിന്റെയും, ഗീത പണ്ടേ എന്ന ലണ്ടനിലേക്ക് തിരിച്ചുപോയ ടെക്സ്റ്റിൽ ഡിസൈനേറിന്റെയും സഹായത്തോടെ ഒരുമാസം കൊണ്ട് മുളയിൽ അന്ന് പണിതീരാത്ത പുതിയ കാംപ്‌സിൽ മൂന്ന് നില മുകളിൽ ഞങ്ങൾ ഇരുന്നൂറു മീറ്റർ വിസ്താരത്തിൽ ആകാശത്തൊരു കടല് പണിതു. കൂടെ കടലിൽ നിന്നും കടലിലേക്കുദിച്ചുയരുന്ന ഒരു ചന്ദ്രനും.
ഒരു വീക്ഷണകോണു കൂടി. ഒരു വ്യതിയാനം കൂടി. ഹൈസെൻബെർഗിനും മാക്സ് ബോർണിനും അവർക്കു മുൻപിൽ മനസിന്റെ ഉൾ കാഴ്ചയിലാണ് പ്രപഞ്ചം എന്ന് പറഞ്ഞു പഠിപ്പിച്ച ഇന്ത്യയിലെ അനേകം തത്വ ചിന്തകന്മാർക്കും ഞങ്ങളുടെ ഒരു ഡെഡിക്കേഷൻ 🙂


















No comments:

Post a Comment